ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍. 8.46 ബില്യണ്‍ (73,890.46 കോടി രൂപ) യു.എസ് ഡോളറിലെത്തിയതില്‍ കേരളത്തിനും വലിയ പങ്കുണ്ട്.

2025-26 സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് 73,890.46 കോടി രൂപ (8.46 ബില്യണ്‍) വിലമതിക്കുന്ന 19,72,018 മെട്രിക് ടണ്‍ സമുദ്രോല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ച.

കേരളത്തിന്റെ വരുമാനത്തിലുണ്ടായത് 17 ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 1,94,224 മെട്രിക് ടണ്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചതിലൂടെ 8466.77 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 1525.41 കോടി രൂപ അധികം. രാജ്യത്തെ മൊത്തം സമുദ്രോല്‍പന്ന കയറ്റുമതിയുടെ 10 ശതമാനം കൊച്ചി തുറമുഖത്തുനിന്നാണ്. വിശാഖപട്ടണവും മുംബൈയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനമാണ് കൊച്ചിക്കുള്ളത്. 49,037.93 കോടി രൂപയുടെ വരുമാനം ശീതീകരിച്ച ചെമ്മീനില്‍ നിന്നുണ്ടായി. കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ശീതീകരിച്ച മത്സ്യം 5,658.37 കോടി രൂപ വരുമാനം നേടി. മൂന്നാമതുള്ള ഉണക്ക മത്സ്യം 5,079.09 കോടി രൂപ നേടി.