മോസ്കോ: യുക്രെയ്ന്‍ നടത്തിയ വലിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ എണ്ണ റിഫൈനറിയിലും സമീപപ്രദേശങ്ങളിലും തീയും കനത്ത പുകയുമുയർന്നു. നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന റിഫൈനറി ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റഷ്യൻ അധികൃതർ മോസ്കോയിലേക്ക് വന്ന 190ലധികം ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രാത്രിയിലുടനീളം നൂറുകണക്കിന് ഡ്രോണുകൾ തടഞ്ഞുവെന്ന അവകാശവാദവും റഷ്യൻ പ്രതിരോധ മന്ത്രാലയം ഉന്നയിച്ചു. ആക്രമണത്തെ തുടർന്ന് മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിൽ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു.
റിഫൈനറിയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കനത്ത കറുത്ത പുക ഉയർന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സമീപപ്രദേശങ്ങളിലെ ചിലർ കറുത്ത നിറത്തിലുള്ള മഴപോലുള്ള അവശിഷ്ടങ്ങൾ വീണതായി പരാതിപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഗ്നിശമനസേനയും അടിയന്തരസേവനങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ പ്രവർത്തിച്ചു.
ഗാസ്‌പ്രോം നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള മോസ്കോ ഓയിൽ റിഫൈനറി നഗരത്തിന്റെ ഇന്ധനവിതരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ്. മോസ്കോ ഇന്ധന വിപണിയുടെ വലിയൊരു വിഹിതം ഈ റിഫൈനറിയിൽ നിന്നാണ് ലഭിക്കുന്നത്. നഗരത്തിലെ പ്രധാന വിമാനത്താവളങ്ങൾക്കുള്ള ജെറ്റ് ഇന്ധനവിതരണത്തിലും പ്ലാന്റ് നിർണായകമാണ്.
വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, റിഫൈനറിയിലെ സംയോജിത എണ്ണ പ്രോസസ്സിങ് യൂണിറ്റുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരിക്കാം. നേരത്തെ ഉണ്ടായ ആക്രമണത്തിൽ പ്രധാന ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റുകളിലൊന്നും ബാധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
റഷ്യ യുക്രെയ്നിലെ നഗരങ്ങളെയും ഊർജ അടിസ്ഥാനസൗകര്യങ്ങളെയും തുടർച്ചയായി ലക്ഷ്യമിടുന്നതിന് മറുപടിയായാണ് ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് യുക്രെയ്നിന്റെ നിലപാട്. റഷ്യ യുദ്ധം അവസാനിപ്പിക്കാത്ത പക്ഷം ഇത്തരം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും യുക്രെയ്ന്‍ നേതൃത്വം നൽകിയിട്ടുണ്ട്.
അതേസമയം, ആക്രമണത്തിന്റെ കൃത്യമായ നാശനഷ്ട കണക്കുകൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയും യുക്രെയ്നും പരസ്പരം വ്യത്യസ്ത അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. എന്നിരുന്നാലും മോസ്കോ മേഖലയിലേക്ക് യുക്രെയ്ന്‍ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

