തിരുവനന്തപുരം: ഭവന സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി സ്വയം രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ സംവിധാനത്തിന് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി വി.ഡി. സതീശനും ആദ്യദിവസം തന്നെ വിവരങ്ങൾ സമർപ്പിച്ച് നടപടിയുടെ ഭാഗമായി.

ഗവർണറാണ് സെൽഫ് എന്യൂമറേഷൻ സംവിധാനം ഫ്ലാഗ് ഓഫ് ചെയ്തത്. ചീഫ് സെക്രട്ടറി എ. ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സെൻസസ് നോഡൽ ഓഫീസറുമായ കെ. ബിജു, സെൻസസ് ഡയറക്ടർ ഡോ. ടി. മിത്ര, തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി, സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചൊവ്വാഴ്ച രാവിലെ ആറോടെയാണ് se.census.gov.in പോർട്ടൽ പൊതുജനങ്ങൾക്കായി തുറന്നത്. മൊബൈൽ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് വീടിന്റെ അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കാം. നടപടിക്രമങ്ങളിൽ വീടിന്റെ സ്ഥാനം മാപ്പിൽ അടയാളപ്പെടുത്തുന്ന ഭാഗം ശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതുണ്ട്. ബാക്കി ചോദ്യങ്ങൾ ഓപ്ഷൻ അടിസ്ഥാനത്തിലുള്ളതിനാൽ പത്ത് മിനിറ്റിൽ താഴെ സമയത്തിൽ നടപടികൾ പൂർത്തിയാക്കാമെന്ന് അധികൃതർ പറയുന്നു.

ഭവന സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ 30 വരെ എന്യൂമറേറ്റർമാർ വീടുകളിലെത്തി കെട്ടിടത്തിന്റെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. ഇതിന് മുന്നോടിയായി ജൂൺ 16 മുതൽ 30 വരെയാണ് ഓൺലൈൻ സെൽഫ് എന്യൂമറേഷൻ സൗകര്യം അനുവദിച്ചിരിക്കുന്നത്.

വീട്ടുനമ്പർ, മുറികളുടെ എണ്ണം, മേൽക്കൂര, ശുചിമുറി, ഗ്യാസ് കണക്ഷൻ, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, വാഹനങ്ങൾ, ഭക്ഷ്യധാന്യ ഉപയോഗം എന്നിവ ഉൾപ്പെടെ 34 ചോദ്യങ്ങളാണ് ഫോമിലുള്ളത്. പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കുന്നവർക്ക് ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐ.ഡി സൂക്ഷിക്കണം. പിന്നീട് വീട്ടിലെത്തുന്ന എന്യൂമറേറ്റർമാർക്ക് ഈ ഐ.ഡി നൽകേണ്ടതാണ്. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് ജൂലൈ മാസത്തെ വീടുതോറുമുള്ള സന്ദർശനത്തിൽ നേരിട്ട് വിവരങ്ങൾ നൽകാം.