കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും താമസ, നിക്ഷേപ, വാണിജ്യ മേഖലകളിലും ട്രക്കുകൾ, ബസുകൾ, ഭാരവാഹനങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത് ഗുരുതര പ്രശ്നമായതായി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ വ്യക്തമാക്കി.

ഗതാഗത സുരക്ഷ, നഗരസൗന്ദര്യം, പരിസ്ഥിതി, പൊതുജീവിതത്തിന്റെ ഗുണനിലവാരം എന്നിവയെ ബാധിക്കുന്ന പ്രശ്നത്തിന് സ്ഥിരമായ പരിഹാരം വേണമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗവും ജഹ്റ ഗവർണറേറ്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല അൽ എനെസി പറഞ്ഞു.

ട്രക്ക്, ബസ്, ഭാരവാഹന പാർക്കിങ് സൈറ്റുകൾ വീണ്ടും വിലയിരുത്താൻ കുവൈത്ത് മുനിസിപ്പാലിറ്റി, പൊതുമരാമത്ത് മന്ത്രാലയം, ധനമന്ത്രാലയം എന്നിവ തമ്മിൽ ഏകോപനം നടത്തണമെന്നാണ് തീരുമാനം. അവയെ നിയന്ത്രിത-നിക്ഷേപ സൗകര്യങ്ങളാക്കി മാറ്റാനും നിർദേശമുണ്ട്.

സർക്കാർ ഭൂമി ഫലപ്രദമായി ഉപയോഗിക്കൽ, സംസ്ഥാനത്തിന് സ്ഥിരമായ വരുമാനം സൃഷ്ടിക്കൽ, അനധികൃത പാർക്കിങ് അവസാനിപ്പിക്കൽ, ദൃശ്യ മലിനീകരണം കുറയ്ക്കൽ, അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

അതേസമയം, പീക്ക് സമയങ്ങളിൽ ട്രക്കുകൾക്ക് എല്ലാ റോഡുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ അടുത്ത വർഷം ജൂൺ 14 വരെ രാവിലെ 6.30 മുതൽ 9 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും ട്രക്കുകൾക്ക് വിലക്കുണ്ട്.

ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയാണ് നിയന്ത്രണം. സമയക്രമം പാലിച്ച് ഗതാഗത പ്രവാഹവും റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടു.