കുവൈത്ത് സിറ്റി: കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് കുവൈത്തിലെ വിദഗ്ധരും മനഃശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവരും ആവശ്യപ്പെട്ടു. 15 വയസ്സിന് താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്ന ആവശ്യം അൽ ഖബസ് പത്രം മുന്നോട്ടുവച്ചതിനെ തുടർന്ന് വിഷയത്തിൽ വ്യാപകമായ ചർച്ച ഉയർന്നിരിക്കുകയാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ആൽഗോരിതങ്ങൾ കുട്ടികളുടെ പെരുമാറ്റം, ശ്രദ്ധ, ഉറക്കം, പഠനം, സാമൂഹിക ഇടപെടൽ എന്നിവയെ ബാധിക്കാമെന്ന ആശങ്കയാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. നിയന്ത്രണമില്ലാത്ത ഉപയോഗം കുട്ടികളുടെ ബാല്യാനുഭവങ്ങളെ തന്നെ മാറ്റിമറിക്കാനും മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കാനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.
കുട്ടികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തണമോ, പ്രായപരിധി ശക്തമാക്കണമോ, മാതാപിതാക്കളുടെ ഡിജിറ്റൽ നിയന്ത്രണം നിർബന്ധമാക്കണമോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. സ്കൂളുകൾ, കുടുംബങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ എന്നിവയുടെ പങ്കാളിത്തത്തോടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്ന നയം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയ ഉപയോഗം പൂർണ്ണമായി നിരോധിക്കുന്നതിനേക്കാൾ പ്രായാനുസൃത നിയന്ത്രണം, ഉള്ളടക്ക പരിശോധന, സ്ക്രീൻ സമയം നിയന്ത്രിക്കൽ, മാതാപിതൃ ബോധവൽക്കരണം, കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷാ വിദ്യാഭ്യാസം നൽകൽ തുടങ്ങിയ നടപടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

