കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ക്രമമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അറ്റകുറ്റപ്പണി, പരിപാലനം, പുനരധിവാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലും അനുബന്ധ സൗകര്യങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾക്കുശേഷമാണ് പുനഃസ്ഥാപന നടപടികൾ വേഗത്തിലാക്കിയത്.

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ദുഐജ് അൽ ഒതൈബിയുടെ വിശദീകരണമനുസരിച്ച്, രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ജീവനക്കാരുടെ സംയുക്ത ശ്രമങ്ങളും മൂലം വിമാനഗതാഗതം സ്ഥിരതയുള്ള പ്രവർത്തനനിലയിലേക്ക് മടങ്ങിയിട്ടുണ്ട്. ദിനംപ്രതി എത്തുകയും പുറപ്പെടുകയും ചെയ്യുന്ന വിമാനങ്ങളുടെ എണ്ണം ഏകദേശം 190ലെത്തിയതായും അദ്ദേഹം പറഞ്ഞു.

ടെർമിനൽ 1ലുള്ള പരിപാലനം, പുനരധിവാസം, ഉപകരണ നവീകരണം എന്നിവ പൂർത്തിയാകുന്നതോടെ കൂടുതൽ വിമാനക്കമ്പനികൾ പ്രവർത്തനം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ്, കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ്, കാഫ്കോ, മറ്റു സേവനദാതാക്കൾ എന്നിവരുടെ സഹകരണത്തെയും ഡിജിസിഎ അഭിനന്ദിച്ചു.

അതേസമയം, സിവിൽ ഏവിയേഷൻ മേഖലയിലെ നിക്ഷേപവും വികസന പദ്ധതികളും സംബന്ധിച്ച് പിഎസിഎ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ സബാഹും കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് ഡോ. മിശാൽ ജാബർ അൽ അഹ്മദ് അൽ സബാഹും കൂടിക്കാഴ്ച നടത്തി. വിമാനഗതാഗത-ലോജിസ്റ്റിക്സ് മേഖലയിൽ കുവൈത്തിന്റെ പ്രാദേശിക കേന്ദ്രപദവി ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.