കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം അമിതവേഗ ലംഘനങ്ങളിലും ചുവപ്പ് സിഗ്നൽ മറികടക്കുന്ന കേസുകളിലും വലിയ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും കർശന ശിക്ഷാനടപടികളും ഫലം കാണുന്നതായി മന്ത്രാലയ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 21 വരെയുള്ള കാലയളവിൽ അമിതവേഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ മുൻവർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 65 ശതമാനം കുറഞ്ഞു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് 16,18,739 അമിതവേഗ ലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നപ്പോൾ, നിയമം നടപ്പാക്കിയതിന് ശേഷം എണ്ണം 5,61,820 ആയി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

ചുവപ്പ് സിഗ്നൽ മറികടക്കുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങളും 63 ശതമാനം കുറഞ്ഞു. മുൻകാലയളവിൽ 1,40,539 കേസുകൾ രേഖപ്പെടുത്തിയിരുന്നപ്പോൾ പുതിയ നിയമത്തിന് ശേഷം ഇത് 51,732 ആയി താഴ്ന്നു.

ഗതാഗത മരണങ്ങൾ കുറയ്ക്കാനും മനുഷ്യജീവൻ സംരക്ഷിക്കാനും ലക്ഷ്യമിട്ട് 2025 ഏപ്രിലിലാണ് കുവൈത്ത് കൂടുതൽ കർശനമായ ഗതാഗത നിയമങ്ങൾ അവതരിപ്പിച്ചത്. ദേശീയ റോഡ് സുരക്ഷാ ശ്രമങ്ങളിൽ നിർണായക മാറ്റമായി ഈ നിയമം വിലയിരുത്തപ്പെടുന്നു. കർശന പിഴകളും കൂടുതൽ ശക്തമായ നിയമനടപടികളും ഡ്രൈവർമാരിൽ ഗതാഗത അച്ചടക്കം വർധിപ്പിച്ചതായാണ് വിലയിരുത്തൽ.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് രീതികൾ നിയന്ത്രിക്കുന്നതിനുമായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന നിലപാടിലാണ് അധികൃതർ.