എവിയാൻ-ലെ-ബെയിൻസ്: ലെബനനിൽ അടിയന്തരവും ശക്തവുമായ വെടിനിർത്തൽ നടപ്പാക്കണമെന്ന് ജി7 രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു. യുഎസും ഇറാനും തമ്മിൽ രൂപപ്പെട്ട ഇടക്കാല ധാരണയെ സ്വാഗതം ചെയ്ത നേതാക്കൾ, മേഖലയിൽ ദീർഘകാല സമാധാനത്തിലേക്കുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കണമെന്ന് വ്യക്തമാക്കി.
ഫ്രാൻസിലെ എവിയാൻ-ലെ-ബെയിൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് പ്രസ്താവന പുറത്തിറക്കിയത്. ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ്–ഇറാൻ ധാരണയുടെ വിശദാംശങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം. അന്തിമ ധാരണയിലെത്തുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാനും സംഘർഷം അവസാനിപ്പിക്കാനും ഇടക്കാല ധാരണ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാതിരിക്കാനുള്ള ഉറപ്പുകൾ അന്തിമ കരാറിൽ ഉൾപ്പെടുത്തണമെന്നും ജി7 പ്രസ്താവന ആവശ്യപ്പെട്ടു. ധാരണ നടപ്പാക്കുന്നതിൽ സഹായിക്കാൻ ജി7 രാജ്യങ്ങൾ സന്നദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുന്ന സാഹചര്യത്തിൽ കപ്പൽഗതാഗത സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടനും ഫ്രാൻസും നേതൃത്വം നൽകുന്ന സംവിധാനത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള ഊർജവിതരണത്തെ ഹോർമുസ് കടലിടുക്കിൽ മാത്രം ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാൻ മറ്റു വിതരണപാതകൾ വികസിപ്പിക്കാനും ഊർജശേഖരം വർധിപ്പിക്കാനും ജി7 രാജ്യങ്ങൾ തീരുമാനിച്ചു.
ലെബനനിലെ സ്ഥിതിഗതികൾ ധാരണയുടെ പ്രധാന പരീക്ഷണമായി തുടരുകയാണ്. തെക്കൻ ലെബനനിലെ ചില മേഖലകളിൽ ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുന്നതിനിടെ, യുദ്ധം പൂർണമായി അവസാനിപ്പിക്കണമെങ്കിൽ ഇസ്രയേൽ പിന്മാറണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറ്റത്തിന് ഇസ്രയേൽ തയ്യാറല്ലെന്ന നിലപാടിലാണ്.
ലെബനനിൽ അടിയന്തര വെടിനിർത്തലിനൊപ്പം ഹിസ്ബുല്ലയുടെ നിരായുധീകരണവും ജി7 നേതാക്കൾ ആവശ്യപ്പെട്ടു. യുഎസ്–ഇറാൻ ധാരണയുടെ ഭാഗമാകുന്ന തുടർചർച്ചകൾ മേഖലാ സുരക്ഷ, ഇറാന്റെ ആണവ പദ്ധതി, ഉപരോധങ്ങൾ, കപ്പൽഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

